കഴിഞ്ഞ വര്‍ഷം, ഒരു പത്രത്തിന്റെ വിദ്യാഭ്യാസ സപ്ലിമെന്റില്‍ ഒരു വലിയ മെത്രാപ്പോലീത്തായും സ്‌കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദമുണ്ടായിരുന്നു.
'' നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? ''
മെത്രാപ്പോലീത്ത ചോദിച്ചു.
'' ഉണ്ട്... ''
''നിങ്ങള്‍ അതു തുറന്നു നോക്കിയിട്ടുണ്ടോ?''
''ഉണ്ട്. ''
''എന്നിട്ടതിനുള്ളില്‍ എന്താ ഉള്ളത്? ''
ചിലര്‍ നിശ്ശബ്ദരായി. ചിലര്‍ പറഞ്ഞു, ഒന്നും ഇല്ല.
അപ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞു:
''ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്. ''
അതുകേട്ട് കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു :
''ചക്കക്കുരുവില്‍ ഒരു പ്ലാവും നിറയെ ചക്കകളും കാണാനാവുന്നതാണ് വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതുകൊണ്ടു വിദ്യാഭ്യാസമാകില്ല.''
- അതു വായിച്ചതും ഒരു വണ്ടി പിടിച്ച് നേരെ തിരുവല്ലയില്‍ ആ മെത്രാപ്പോലീത്തയുടെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നു തോന്നി. എല്ലാ മതങ്ങളിലും അദ്ദേഹത്തെപ്പോലെ ചില മേലധ്യക്ഷരുണ്ടായിരുന്നെങ്കില്‍ മലയാളികള്‍ ഇന്നനുഭവിക്കുന്ന ആത്മീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയോ പാരിസ്ഥിതിക തകര്‍ച്ചയോ സ്വാശ്രയ കോളജ് പ്രതിസന്ധിയോ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, എത്ര സങ്കടകരം, നമ്മുടെ നാട്ടില്‍ അദ്ദേഹത്തെപ്പോലെ അധികംപേരില്ല. സര്‍വശക്തനായ യഹോവ അദ്ദേഹത്തെപ്പോലെ അദ്ദേഹത്തെ മാത്രമേ സൃഷ്ടിച്ചുള്ളൂ - ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.
പത്രപ്രവര്‍ത്തന ജീവിതകാലത്ത്, ഞാന്‍ വളരെയേറെ ഭയപ്പെട്ടിരുന്ന ചിലരുണ്ടായിരുന്നു. ഒന്ന്, നബി തിരുമേനി, രണ്ട്, ഓര്‍ത്തഡോക്‌സ് തിരുമേനി, മൂന്ന്, യാക്കോബായ തിരുമേനി, നാല്, ശ്രീനാരായണ ഗുരുദേവന്‍, അഞ്ച്, മാതാ അമൃതാനന്ദമയി, തുടര്‍ന്ന് സകലമാന ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്‍മാര്‍. വാര്‍ത്തയില്‍ ഇവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ വല്ല അക്ഷരത്തെറ്റോ വ്യാകരണപ്പിശകോ പിണഞ്ഞാല്‍ വിശ്വാസികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയില്ല. നമ്മുടെ പണി പരണത്തിരിക്കും. അങ്ങനെയിരിക്കെയാണ്, രണ്ടായിരത്തിമൂന്നില്‍ ഒരു ദിവസം എന്റെ എഡിറ്റര്‍ എന്നെ വിളിച്ചത് :
''ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. അദ്ദേഹത്തെ ചെന്നു കണ്ട് ഒരു ഇന്റര്‍വ്യൂ തയ്യാറാക്കണം. ''
സാറെനിക്കിട്ട് ഒരു പണി തന്നതാണെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഏതായാലും, തിരുവല്ലയിലേക്കു പുറപ്പെടുമ്പോള്‍ ഒരു അസൈന്‍മെന്റിനു പോകുമ്പോഴുള്ള ആവേശമൊന്നുമുണ്ടായില്ല. മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ തമാശകളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും മെത്രാന്‍മാരുടെ നര്‍മബോധത്തെക്കുറിച്ചുള്ള ബോധ്യം കാരണം, അതൊക്കെ ഏതെങ്കിലും വിശ്വസ്ത പത്രപ്രവര്‍ത്തകന്‍ എഴുതിക്കൊടുത്ത പ്രസംഗങ്ങളാകാനാണു സാധ്യത എന്നു ഞാന്‍ സ്വയം നിരുല്‍സാഹപ്പെടുത്തി, വരാന്‍ പോകുന്ന ബോറന്‍ നിമിഷങ്ങള്‍ക്കു വേണ്ടി സ്വയം പാകപ്പെടുത്തി.
അരമനയില്‍ ഫോട്ടോഗ്രഫര്‍ റോക്കി ജോര്‍ജ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേര്‍ത്ത കാവി നിറത്തിലുള്ള കുപ്പായവും കഴുത്തില്‍ വലിയ കുരിശും തലയില്‍ കറുത്ത ക്യാപ്പും ഒക്കെയായി തിരുമേനി സ്വീകരണമുറിയുടെ വാതില്‍ക്കലെത്തി. കാത്തുനിന്ന അച്ചന്‍മാരും മറ്റു പലരും റോക്കിയും അദ്ദേഹത്തിന്റെ കൈ മുത്തി. ഞാന്‍ വിട്ടു നിന്നു. അരമന, ബിഷപ്പ്- ആരാചാനുഷ്ഠാനങ്ങള്‍ വലിയ പിടിയില്ല. എന്നാ പേര്, ജോലിയില്‍ ചേര്‍ന്നിട്ട് എത്ര കൊല്ലമായി, റിപ്പോര്‍ട്ടറാണോ എഡിറ്ററാണോ, കല്യാണം കഴിച്ചതാണോ എന്നൊക്കെ തിരുമേനിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ പാടെ ഞാന്‍ കര്‍ത്തവ്യത്തിലേക്കു പ്രവേശിച്ച്, നാലാമത്തെയോ അഞ്ചാമത്തെയോ മിനിറ്റില്‍ വളരെ ആത്മവിശ്വാസത്തോടെയും കാര്യഗൗരവത്തോടെയും ചോദിച്ചു: ഇത്രയും തമാശ പറയുന്ന ബിഷപ്പുമാര്‍ വേറെയുണ്ടാവില്ല. എന്താണ് ഇതിന്റെ വിദ്യ?
വെളുത്ത താടിയും മീശയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും കറുത്ത ശിരോവസ്ത്രവും കാവി കുപ്പായവും വെളുത്ത അങ്കിയും വലിയ കുരിശുമായി കസേരയില്‍ നിറഞ്ഞിരുന്ന അദ്ദേഹം തുറന്നു ചിരിച്ചു കൊണ്ടു പറഞ്ഞു :
നമ്മളു പറയുന്നത് ആ സാഹചര്യത്തില്‍ പ്രസക്തമാകുമ്പോള്‍ ആളുകള്‍ക്കു മതിപ്പു തോന്നും. ഓരോരുത്തര്‍ക്കും കഴിവു വ്യത്യസ്തമായിരിക്കും. സമര്‍ഥന്‍മാരെല്ലാം ആഴമുള്ള ആശയങ്ങളാണ് എപ്പോഴും നോക്കുന്നത്. സാധാരണക്കാര്‍ക്ക് സാധാരണ ആശയം മതി. ഇപ്പത്തന്നെ, മീരായേ, എന്നെ പണ്ട് പോത്തന്‍ ജോസഫ് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അക്കാര്യം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആളുകളു ചോദിക്കും, പോത്തന്‍ ജോസഫോ അതാരാ? അങ്ങേരെ ഇപ്പഴാര്‍ക്കറിയാം? അതിനു പകരം ഞാന്‍ പറയും, എന്നെ കെ. ആര്‍. മീര ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതു കേള്‍ക്കുമ്പം ആളുകള്‍ വിചാരിക്കും, ങ്ഹാഹാ, കെ. ആര്‍. മീരയൊക്കെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ, അപ്പോള്‍ ഇയാളാളു മോശക്കാരനല്ലല്ലോ...
-ജീവിതത്തില്‍ വീണ്ടും വീണ്ടും തിരിച്ചോടിച്ചെല്ലാനിഷ്ടപ്പെടുന്ന നിമിഷങ്ങളിലൊന്നാണത്. ഒരേ സമയം, മുമ്പിലിരിക്കുന്ന ഇളംതലമുറക്കാരിയെ കാരുണ്യത്തോടെ കൈകാര്യം ചെയ്യുകയും എടീ കൊച്ചേ, എന്നെ പോത്തന്‍ ജോസഫ് വരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്; പോത്തന്‍ ജോസഫ് എവിടെ നീയെവിടെ; അത്രയും മഹാനായ പോത്തന്‍ ജോസഫിനെപ്പോലും ഇന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല; പിന്നെ നിന്റെ കാര്യം പറയാനുണ്ടോ എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ആ മറുപടിയുടെ ആഴവും ഗഹനതയും അത് അദ്ദേഹം അവതരിപ്പിച്ച രീതിയും അത്രയേറെ അസൂയാര്‍ഹമായിരുന്നു. കാണക്കാണെ, കേള്‍ക്കെക്കേള്‍ക്കെ, മുമ്പിലിരുന്ന വയോധികനായ ബിഷപ്പ് സംഭാഷണചതുരനായ പണ്ഡിതനായും തേജസ്വിയായ യോഗിയുമായി പരിണമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ നര്‍മം കൊണ്ടും വിവേകം കൊണ്ടും അര്‍ഥപുഷ്ടി കൊണ്ടും പ്രകാശിച്ചു. യാത്ര പിരിയുമ്പോള്‍ ഞാന്‍ ആ കൈയില്‍ ഹൃദയപരമാര്‍ഥതയോടെ മുത്തി ഈഗോയുടെ ലേശംപോലുമില്ലാതെ അനുഗ്രഹം തേടി.
ആ സംഭാഷണത്തിലുടനീളം അദ്ദേഹം എന്നെ അമ്പരപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത്തിയഞ്ചു വയസ്സായിരുന്നു. ഇപ്പോള്‍ എട്ടുവര്‍ഷംകഴിഞ്ഞു. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ക്രിസോസ്റ്റം തിരുമേനിയെ ടെലിവിഷനില്‍ കാണുകയും പത്രത്തില്‍ വായിക്കുകയും ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ആ ചിരിയും വാക്കുകളും 'മിസ് ' ചെയ്തു. . ദൈവസൃഷ്ടികളില്‍ ചിലര്‍ അങ്ങനെയാണ്. അവര്‍ കണ്ടുമുട്ടുന്നവരില്‍ സ്‌നേഹവും സന്തോഷവും നിറയ്ക്കും. ഞാന്‍ അദ്ദേഹത്തിന്റെ ആത്മകഥയായ, തോമസ് കുരുവിള കേട്ടെഴുതിയ 'കഥയും പറയും കാലം' സംഘടിപ്പിച്ചു വായിച്ചു. മള്ളിയൂര്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് ക്രിസോസ്റ്റം തിരുമേനി ഒരു യോഗത്തില്‍ വച്ചു പ്രസംഗിച്ചത് ആ പുസ്തകത്തിലുണ്ടായിരുന്നു. വേദിയിലിരിക്കുന്ന മള്ളിയൂരിനെപ്പറ്റി അദ്ദേഹം പറഞ്ഞു : '' നമ്മള്‍ ഉടുത്തിരിക്കുന്നതിന്റെ നൂറിലൊന്നു തുണി പോലും മള്ളിയൂര്‍ ഉടുത്തിട്ടില്ല. നമുക്കു ജീവിതത്തില്‍ ഒത്തിരി മറയ്ക്കാനുണ്ട്. മള്ളിയൂരിന് ഒന്നും മറയ്ക്കാനില്ല.''
മാര്‍ത്തോമ്മാ സഭാധ്യക്ഷ സ്ഥാനത്തു നിന്നു വിരമിച്ചതിനുശേഷം സഭ പണികഴിപ്പിച്ചു നല്‍കിയ വസതിയിലാണ് ക്രിസോസ്റ്റം തിരുമേനി താമസിക്കുന്നത്. ആ വീട്ടിലിരുന്നാല്‍, ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്ന പമ്പാ മണല്‍പ്പരപ്പു കാണാം. പമ്പയാറിന്റെ തീരത്തുതന്നെയാണ് അദ്ദേഹത്തിന്റെ പിതാമഹന്‍മാരും ജീവിച്ചിരുന്നത്. കല്ലൂപ്പാറ പ്രദേശത്ത് അടങ്ങപ്പുറത്ത് കലമണ്ണില്‍ ചാക്കോ ഈപ്പന്‍ കര്‍ഷകനായിരുന്നു. 1882ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകി. കല്ലൂപ്പാറ നിന്ന് മാരാമണ്ണിനു സമീപമുള്ള വട്ടക്കോട്ടായിലേക്ക് ചാക്കോ ഈപ്പനും കുടുംബവും താമസം മാറി. ചാക്കോ ഈപ്പനു കെ. ഇ. ജേക്കബ്, കൊച്ചു കോശി, കെ.ഇ. ഉമ്മന്‍ എന്നിങ്ങനെ മൂന്നു പുത്രന്‍മാരുണ്ടായി. കെ.ഇ. ജേക്കബ് പുരോഹിതനായി. ചാക്കോ ഈപ്പന്റെ ഏറ്റവും ഇളയ മകന്‍ കെ.ഇ. ഉമ്മന്‍. ബി.എ. പാസ്സായതിനുശേഷം, അല്‍മായ ശുശ്രൂഷകനായി പൗരോഹിത്യ ജീവിതം ആരംഭിച്ചു. 1901ല്‍ കെ.ഇ. ഉമ്മന്‍ കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് വടക്കേ വീട്ടില്‍ ശോശാമ്മയെ വിവാഹം കഴിച്ചു. ഇ.എസ്. ഉമ്മന്‍ ( ജോണി), ഫിലിപ്പ് ഉമ്മന്‍ ( ധര്‍മിഷ്ഠന്‍ ), ജേക്കബ് ഉമ്മന്‍ ( തമ്പി) മേരി ( തങ്കമ്മ), സൂസി എന്നീ സന്താനങ്ങള്‍ പിറന്നു. അഞ്ചുമക്കളില്‍ രണ്ടാമനായിരുന്ന ധര്‍മിഷ്ഠന്‍ എന്ന ഫിലിപ്പ് ഉമ്മന്‍ 1944 ജനുവരി ഒന്നിനു ശെമ്മാശനായി. ജൂണ്‍ മൂന്നിന് അച്ചന്‍ പട്ടം സ്വീകരിച്ചു. 1953 മേയ് 21-ന് റമ്പാനായും മേയ് 23-ന് തിരുവല്ലയില്‍ വച്ച് എപ്പിസ്‌കോപ്പയായും 1978 മേയ് 28-ന് സഫ്രഗന്‍ മെത്രാപ്പോലീത്താ ആയും അഭിഷിക്തനായി. 1999ല്‍ അലക്‌സാണ്ടര്‍ മാര്‍ തോമാ മെത്രാപ്പോലീത്താ അനാരോഗ്യം നിമിത്തം സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ തല്‍സ്ഥാനത്ത് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചുമതലയേറ്റു. 2007 ഓഗസ്റ്റ് ഇരുപത്തെട്ടിന് അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനം രാജി വച്ച് പിന്‍ഗാമിക്കു വഴിയൊരുക്കി, മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ചിരിയുടെ മെത്രാപ്പോലീത്തയും ആയി തുടര്‍ന്നു.
മറ്റു ബിഷപ്പുമാരില്‍നിന്ന് മാര്‍ ക്രിസോസ്റ്റത്തെ വ്യതിരിക്തനാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ സഭയ്ക്കുള്ളിലോ ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്റെ സഭ ഈ പ്രപഞ്ചം മുഴുവനാണ്. പ്രകൃതി മുഴുവന്‍ അദ്ദേഹത്തിന്റെ ഇടവകയില്‍ പെടുന്നു. മരങ്ങളെയും പുഴകളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് അദ്ദേഹം വ്യാകുലപ്പെടുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍ പരുഷമായ ഒരുതരം സത്യസന്ധതയുണ്ട്. അദ്ദേഹത്തിനു ജാഡകളില്ല, കാപട്യങ്ങളില്ല. നാട്ടിന്‍പുറത്തെ ചാക്കോ എന്ന ചെറുകിട മോഷ്ടാവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതു കേള്‍ക്കുക:
'' ചാക്കോ ഇടയ്‌ക്കൊക്കെ ഞങ്ങളുടെ വീട്ടില്‍ വരും. അപ്പോള്‍ എന്റെ അമ്മച്ചി ചാക്കോയോടു പറയും, 'എടാ, ചാക്കോ നീ ഇവിടെ ഇരിക്കുന്ന പാത്രമൊന്നും എടുത്തേക്കരുത്. എനിക്ക് അതൊക്കെ ആവശ്യമുള്ളതാ'.
'അതു പിന്നെ എനിക്കറിയത്തില്ലിയോ കൊച്ചമ്മേ. ഞാനിവിടെ നിന്നു മോഷ്ടിക്കുവോ? '
ചാക്കോ വളരെ ബഹുമാനത്തോടെ മറുപടി പറയും. ഞാന്‍ പറഞ്ഞു വരുന്നത്, ചാക്കോ ഒരു മോഷ്ടാവായിരുന്നെങ്കിലും ആ സമൂഹം മോഷ്ടാവിനെയും സഹജീവി സ്‌നേഹത്തോടെ പരിഗണിച്ചിരുന്നുവെന്നുള്ളതാണ്. ജീവിതസാഹചര്യം കൊണ്ടു കള്ളന്‍മാരും തടവുപുള്ളികളുമായ ധാരാളം ആളുകളുണ്ട്. ആ പരിഗണന നല്‍കി അവരെ ഉള്‍ക്കൊള്ളുവാന്‍ നമ്മള്‍ തയ്യാറാകാറുണ്ടോ?
ബിഷപ്പായതിനുശേഷം ഞാനൊരു ജയില്‍ സന്ദര്‍ശനം നടത്തി. ജയിലില്‍ കിടക്കുന്ന തടവുപുള്ളികളെ കാണാന്‍ പോയതാണ്. അവരുമായി കുറേ സമയം സംസാരിച്ചു. ഞാന്‍ അവരോടു പറഞ്ഞു : ഞാനും നിങ്ങളും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. നിങ്ങള്‍ വെറും പാവങ്ങളാണ്. നിങ്ങള്‍ക്കു കക്കാന്‍ മാത്രമേ അറിയൂ. എന്നെപ്പോലെയുള്ളവര്‍ കക്കാനും നില്‍ക്കാനും പഠിച്ചവരാണ്. നിങ്ങള്‍ക്ക് ആ സൂത്രം അറിയില്ല. അതുകൊണ്ട് നിങ്ങള്‍ അകത്തു കിടക്കുന്നു. ഞങ്ങള്‍ പുറത്തുകൂടി വിലസി നടക്കുന്നു.''
ആലുവ യു.സി. കോളജിലായിരുന്നു മാര്‍ ക്രിസോസ്റ്റത്തിന്റെ ബിരുദ പഠനം. കുറ്റിപ്പുഴ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മലയാളം പ്രഫസറായിരുന്നു. സി.ജെ. തോമസ് അദ്ദേഹത്തിന്റെ ക്ലാസ് മേറ്റും ഹോസ്റ്റല്‍ മേറ്റും ആയിരുന്നു. യു.സി കോളജ് ഹോസ്റ്റലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു :
'' ഹോസ്റ്റലിലെ മുറി ഒഴിയുന്നതിനു മുമ്പ് ഒരു ജോലി കൂടി നിര്‍വഹിക്കാനുണ്ടായിരുന്നു. അതും പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഹോസ്റ്റലിനോടു വിട പറഞ്ഞത്. ഹോസ്റ്റലിന്റെ ഉത്തരത്തില്‍ ഞങ്ങളുടെ പേരെഴുതി വയ്ക്കുക. അതൊരു മുന്‍ പതിവാണ്.
... പിന്നീട് ബിഷപ്പായതിനുശേഷം, കോളജിന്റെ വക സ്വീകരണത്തിന് എന്നെ ക്ഷണിച്ചു. എല്ലാവരും അനുമോദന പ്രസംഗങ്ങള്‍ ഒക്കെ നടത്തി എന്നെ സന്തോഷിപ്പിച്ചു. ഞാനായിട്ട് ഒട്ടും കുറയ്ക്കരുതല്ലോ. ഞാനും പ്രസംഗിച്ചു.
'' നമ്മള്‍ ജീവിക്കുന്ന ലോകം മറ്റുള്ളവര്‍ക്കു കൂടി ജീവിക്കാനുള്ളതാണ്. ഇന്നു പലര്‍ക്കും ആ ചിന്തയില്ല. മറ്റുള്ളവരുടെ ഇടം അപഹരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. നിങ്ങള്‍ അപ്രകാരം ചെയ്യരുത്. '' മറുപടി പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.
സമ്മേളനം വളരെ ഭംഗിയായി പര്യവസാനിച്ചു. ഹാളിനു പുറത്തേക്കിറങ്ങിയപ്പോള്‍ അവിടെ മൂന്നാലു കുട്ടികള്‍ എന്നെ കാത്തു നില്‍ക്കുന്നതു കണ്ടു. ഞാന്‍ അവരുമായി കുശലപ്രശ്‌നങ്ങള്‍ നടത്തി. ഹോസ്റ്റലില്‍ ഞങ്ങള്‍ താമസിച്ചിരുന്ന മുറിയുടെ ഇപ്പോഴത്തെ അവകാശികളാണവര്‍. അവര്‍ വളരെ സ്‌നേഹപൂര്‍വം എന്നെ ആ പഴയ മുറിയിലേക്കു ക്ഷണിച്ചു. പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമുക്കു വളരെ പ്രിയപ്പെട്ടതാണല്ലോ. ഞാനും സന്തോഷപൂര്‍വം അവരോടൊപ്പം അവര്‍ താമസിക്കുന്ന മുറിയിലേക്കു ചെന്നു. കുറച്ചു സമയം അവിടെ ചെലവഴിച്ചു. യാത്ര പറയാനൊരുങ്ങിയപ്പോള്‍ അവരില്‍ ഒരുവന്‍ ഉത്തരത്തിലേക്കു ചൂണ്ടി. എന്നിട്ട് എന്നോടു ചോദിച്ചു,
'' അതിലേതാ തിരുമേനിയുടെ പേര്? ''
ഞാന്‍ കൗതുകത്തോടെ അവിടേക്കു നോക്കി. അദ്ഭുതപ്പെട്ടു പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ എഴുതിവച്ച പേരുകള്‍ അവിടെ മായാതെ കിടപ്പുണ്ട്. മറ്റാരും ഇനി ഇവിടെ എഴുതേണ്ടെന്ന വാശിയില്‍ ഞങ്ങളുടെ പേരുകള്‍ ഉത്തരത്തില്‍ നിറഞ്ഞു കിടക്കുന്നു. ഞാന്‍ മുഖത്തെ നാണക്കേടു മറച്ചു കൊണ്ട് എന്റെ പേരു ചൂണ്ടിക്കാണിച്ചു. ആ കൊച്ചന്‍ തുടര്‍ന്നു :
''തിരുമേനീ, ഇവിടെ അവിടെ ആരുടെയെങ്കിലും പേരെഴുതാന്‍ ഇടമുണ്ടോ? ''
ഞാന്‍ മുകളിലേക്കു നോക്കി. ശരിയാണ്. അല്‍പം പോലും ഇടം ബാക്കിയില്ല. അപ്പോഴാണ് അവന്റെ ചോദ്യത്തിന്റെ മുന എനിക്കു മനസ്സിലായത്. ''
ജൊലാര്‍പെട്ടില്‍ ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ ചുമട്ടു തൊഴിലെടുത്തു ജീവിച്ചു. പിന്നീട് കാര്‍വാറില്‍ എത്തിയപ്പോള്‍ മുക്കവരോടൊപ്പം കടലില്‍ പോയി. അന്നത്തെ ഒരു അനുഭവം ഇങ്ങനെ :
'' കാര്‍വാറിലെ മുക്കുവരോടൊപ്പം ധാരാളം അവസരങ്ങളില്‍ കടലില്‍ വലയിറക്കുവാന്‍ പോയിട്ടുണ്ട്. ഒരു പകല്‍ മുഴുവന്‍ യാത്ര ചെയ്താലേ നടുക്കടലില്‍ എത്തുകയുള്ളൂ. ഒരു യാത്ര പ്രത്യേകം ഓര്‍മിക്കുന്നു. മീന്‍ പിടിക്കാന്‍ പോകുന്ന ആളുകളോടൊപ്പം വള്ളത്തിലായിരുന്നു അന്നത്തെ യാത്ര. വള്ളത്തിലിരുന്നു നോക്കുമ്പോഴുണ്ട്, അയലയുടെ ഒരു വലിയ കൂട്ടം ഒരേക്കറോളം വിസ്തൃതിയില്‍ വെള്ളത്തിനു മുകളിലേക്കു പൊങ്ങി വരുന്നത് കണ്ടു. അവര്‍ ആ മല്‍സ്യത്തെ ബാങ്കട എന്നാണു വിളിക്കുന്നത്. അത്രയും മല്‍സ്യത്തെ പിടിക്കാനുള്ള വല അവരുടെ കയ്യിലില്ലായിരുന്നു. അതുകൊണ്ട് ആ മല്‍സ്യക്കൂട്ടത്തിനു മുകളിലൂടെ തുഴയാന്‍ ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ അവര്‍ അതു സമ്മതിച്ചില്ല. അവരുടെ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ' മീന്‍പിടിത്തം ദൈവം ഞങ്ങള്‍ക്കു തന്ന അനുഗ്രഹമാണ്.
അതിനാല്‍ മല്‍സ്യങ്ങളെ ബഹുമാനിക്കാന്‍ മറക്കരുത്. ' ആ മനുഷ്യന്റെ നീതിപൂര്‍വകമായ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി... ഞാന്‍ അവരെ ദൈവത്തെപ്പറ്റി പഠിപ്പിക്കാന്‍ പോയി. എന്നാല്‍ അവരെന്നെ ദൈവമെന്താണെന്നും ദൈവസൃഷ്ടിയുടെ മഹത്വമെന്താണെന്നും പഠിപ്പിച്ചു.ഞാന്‍ അവരെ പഠിപ്പിച്ചതിനേക്കാള്‍ വലിയ പാഠങ്ങളാണ് അവര്‍ എന്നെ പഠിപ്പിച്ചത്. ഞാന്‍ അവരെയും അവര്‍ എന്നെയും പഠിപ്പിക്കുമ്പോഴാണ് അതു സുവിശേഷമാകുന്നത്. സുവിശേഷം വണ്‍വേ പ്രോസസ് അല്ല. ദൈവത്തെ നമ്മുടെ പോക്കറ്റില്‍നിന്നെടുത്തു മറ്റൊരാള്‍ക്കു കൊടുക്കുന്നതല്ല സുവിശേഷം. സ്‌നേഹത്തിന്റെയും കരുണയുടെയും കൊടുക്കല്‍ വാങ്ങലാണത്. ''
- ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ സദൃശ കഥകള്‍ക്ക് അവസാനമില്ല. വെട്ടിനിരത്തലിനോടു യോജിപ്പില്ല, പക്ഷേ വയല്‍ നികത്തരുതെന്നാണ് എന്റെ അഭിപ്രായമെന്നും മരം വെട്ടുന്നവര്‍ മരമണ്ടന്‍മാരാണെന്നും ഒക്കെ പറയാന്‍ ഈ ഒരു മതമേലധ്യക്ഷന്‍ മാത്രമേ മുതിര്‍ന്നിട്ടുള്ളൂ. ഒരു 'കൂള്‍' സത്യസന്ധതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഓരോ ഉത്തരവും ഓരോ ഫലിതവും, അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഓരോ ചക്കക്കുരു പോലെയായിരുന്നു എന്ന് ഇന്നറിയുന്നു. ഓരോന്നിലും നിറയെ ചക്കകള്‍ കായ്ച്ചു നില്‍ക്കുന്ന പ്ലാവുകളുണ്ടായിരുന്നു.
അന്നത്തെ അദ്ദേഹത്തിന്റെ ഉത്തരങ്ങളിലൊന്ന് ഓര്‍ക്കുന്തോറും എന്നെ ചിരിപ്പിക്കുന്നു. അങ്ങനെയൊരുത്തരം പറയാന്‍ ഈ ലോകത്ത് ഈ വലിയ മെത്രാപ്പോലീത്താ മാത്രമേയുള്ളൂ :
മാര്‍ത്തോമ്മാ സഭയില്‍ വൈദികര്‍ക്ക് വിവാഹത്തിനു വിലക്കില്ലല്ലോ. തിരുമേനി വിവാഹം കഴിക്കാതിരുന്നതെന്തു കൊണ്ടാണ്?
ഉത്തരം : എന്റെ മീരായേ, എനിക്കു വയസ്സ് എണ്‍പത്തിയഞ്ചായി. ഇതുവരെ കിട്ടാത്ത ഒരു സുഖവും ഇനി വിവാഹം കഴിച്ചാല്‍ കിട്ടുകേല !
-----
രണ്ടായിരത്തിമൂന്നില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി ഞാന്‍ നടത്തിയ അഭിമുഖസംഭാഷണത്തില്‍നിന്ന്. ഇതിന്റെ ചില ഭാഗങ്ങള്‍ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചിരുന്നു :
----
മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ ബിഷപ്പെന്ന നിലയില്‍ അങ്ങയ്ക്ക് ഏറ്റവും സംതൃപ്തി തോന്നിയ സന്ദര്‍ഭമേത്?
അതിന്റെ ഉത്തരം എനിക്കറിയാന്‍ വയ്യ. ഒരു കാര്യം ഞാന്‍ പറയാം. മാര്‍ത്തോമ്മാസഭയില്‍ ഒരു മിനിസ്റ്റര്‍ ആയതില്‍ ഒരു നിമിഷം പോലും ഞാന്‍ നിരാശപ്പെട്ടി്ട്ടില്ല.
സഭാനേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലേ?
പ്രശ്‌നങ്ങള്‍ എന്റേതു മാത്രമായിരുന്നില്ലല്ലോ. എനിക്കു മുമ്പിരുന്ന ബിഷപ്പുമാരൊക്കെ എന്നെ സഹായിച്ചു. പ്രശ്‌നങ്ങള്‍ അവര്‍ ഏറ്റെടുത്തു. ഇപ്പോഴുള്ള ചെറുപ്പക്കാരായ ബിഷപ്പുമാരും അങ്ങനെ ചെയ്യുന്നു - ഈ വയസ്സന്‍ ബിഷപ്പിന് ഒരു കുഴപ്പം പറ്റരുതെന്ന് അവര്‍ക്കുമുണ്ട്. പിന്നെ എന്റെ ജനങ്ങള്‍ എപ്പോഴും എന്നെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ വഴക്കിട്ടാലും അതു പിണക്കത്തില്‍ അവസാനിക്കാറില്ല.
തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങയുടെ കാലത്ത് സഭയ്ക്കു വന്ന മാറ്റങ്ങളെപ്പറ്റി?
ഞാനൊരു ബിഷപ്പായപ്പോള്‍ സഭ ഇത്ര വിശാലമായിരുന്നില്ല. ഇന്ന് ഞാനൊരു ലോക പൗരനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയുണ്ട്. പിന്നെ നാട്ടിന്‍പുറത്തുകാരനാണു ഞാന്‍. ആ മനസ്സാണ് ഇന്നും എനിക്കുള്ളത്.
നാട്ടിന്‍പുറത്തുനിന്നു വിശാലമായ ലോകത്തിന്റെ കാപട്യങ്ങളിലേക്കു വന്നപ്പോള്‍ ?
കാപട്യത്തെ കാപട്യമായി കാണുമ്പോള്‍ പിന്നെ പ്രശ്‌നമില്ല. ഞാനിങ്ങനെയാണ്.. പിന്നെ ലോകം മുഴുവന്‍ ഇങ്ങനെയായതില്‍ വിഷമിക്കാനുണ്ടോ? ഞാന്‍ ജനിച്ചപ്പോള്‍ മുതലേ വളരെ സാത്വികനൊന്നും (പയസ്) ആയിരുന്നില്ല. അതിനൊരു കഥയുണ്ട്. ഞാന്‍ കോളജില്‍നിന്നു വോളിബോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ മദ്രാസില്‍ പോയി. മദ്രാസ് യൂണിവേഴ്‌സിറ്റിയിലാണ് അന്നു ഞങ്ങളുടെ ആലുവ യു.സി. കോളജ്. ഞങ്ങള്‍ തോറ്റു. അന്നു കളി കഴിഞ്ഞു തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും ചായ തന്നു. സ്‌പെന്‍സര്‍ കമ്പനിക്കാരുടെ വെള്ളിസ്പൂണും കപ്പുമായിരുന്നു ചായയ്ക്ക് . ഞങ്ങളില്‍ പലരും മൂന്നുനാലു സ്പൂണ്‍ മോഷ്ടിച്ചു പോക്കറ്റിലിട്ടു. പക്‌ഷേ ഇവിടെ വന്നപ്പോള്‍ - ഞങ്ങള്‍ക്കെന്തിനാണു സ്പൂണ്‍? ലേഹ്യം കഴിക്കുന്നില്ല. മെസ്സില്‍ സ്പൂണുണ്ട്. മോഷണത്തിന്റെ സുഖത്തിനുവേണ്ടി മാത്രം മോഷ്ടിച്ചു. പലരും അതാണു ചെയ്യുന്നത്. അതെനിക്കു മനസ്സിലാകും.
ചെറുപ്പത്തില്‍ വോളിബോള്‍ കളിക്കാരനായിരുന്നോ?
ചെറുപ്പത്തില്‍ അധികവും വോളിബോള്‍, ബാഡ്മിന്റന്‍, ബാസ്‌കറ്റ്‌ബോള്‍.. - പിന്നെ ഫുട്‌ബോളും കളിക്കുമായിരുന്നു. അന്നു കോളജ് ടീമിലൊക്കെ അംഗമായിരുന്നു.
സഭയുടെ നേതൃത്വത്തില്‍ വന്നപ്പോള്‍ ഈ കളികള്‍ പ്രയോജനപ്പെട്ടെന്നു തോന്നാറുണ്ടോ?
കളിയൊന്നുമില്ല.എന്നാലും കയ്യിലിരിക്കുന്ന പന്തുകൊണ്ട് അവിടെയിടാനുള്ള പണിയൊക്കെ അറിയാം. നമ്മുടെ പന്തു പിടിച്ചു പറിക്കാന്‍ വരുന്നവനെ വെട്ടിക്കാനും അറിയാം.
ഉദാഹരണത്തിന്?
എല്ലാവരും എന്നെ വഹിക്കാനല്ലേ നോക്കുന്നത്? അതല്ലേ 'ഇടവഹ' ജനങ്ങളെന്നു പറയുന്നത്? അങ്ങനെ മന:പൂര്‍വം ആരെയും കളിപ്പിക്കുന്നില്ല. കളിപ്പിക്കുന്നതു നല്ലതല്ല. പക്ഷേ, ഞാനെപ്പോഴും പറയും, എന്റെ കയ്യില്‍ ഇങ്ങനെ ചില സൂത്രങ്ങളുണ്ട്. എന്നെ കാണാന്‍ ആളു വരുമ്പോള്‍ ഞാന്‍ ചില ചോദ്യങ്ങളൊക്കെ ചോദിക്കും. ഇയാള് എങ്ങനെയുള്ള ഒരുത്തനാണെന്ന് എനിക്കു പെട്ടെന്നു മനസ്സിലാകും. എനിക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി എന്നോടു കള്ളം പറയുന്നവരുണ്ട്.
ഒപ്പം പഠിച്ചവരില്‍ ഏറെ പ്രശസ്തരുണ്ടായിരുന്നല്ലോ?
ഞാനൊരു ഗ്രാമവാസിയായതു കൊണ്ട് വലിയ പേരെടുത്തവരൊന്നും എന്റെ കൂടെ പഠിച്ചിട്ടില്ല. പിന്നെ ആലുവ യു.സി. കോളജില്‍ വരുമ്പോള്‍ എന്റെ സീനിയറായി പഠിച്ചതാണ് എം.ഒ. മത്തായി, മന്‍മഥന്‍നായര്‍, കെ. ഐ. ജോര്‍ജ് ( ഊട്ടിയിലെ ലവ്‌ഡെയില്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍), പിന്നെ ജൂനിയറായി സി.എം. സ്റ്റീഫന്‍, പി. സി. അലക്‌സാണ്ടര്‍ എന്നിവരൊക്കെ. എം.ണുഒ. മത്തായിയെ എനിക്കു നേരത്തെ അറിയാം. മന്‍മഥന്‍സാറു വളരെ സ്‌നേഹമുള്ളയാളാണ്. കെ. ഐ. ജോര്‍ജിനോട് നല്ല ബന്ധമുണ്ട്. മറ്റുള്ളവരൊക്കെ ജൂനിയര്‍ സ്റ്റുഡന്റ്‌സല്ലേ?
ഇത്രയേറെ തമാശ പറയുന്ന വേറെ ബിഷപ്പുമാര്‍ ഉണ്ടാവില്ല. എന്താണ് ഇതിന്റെ വിദ്യ?
നമ്മളു പറയുന്നത് ആ സാഹചര്യത്തില്‍ പ്രസക്തമാകുമ്പോള്‍ ആളുകള്‍ക്കു മതിപ്പു തോന്നും. ഓരോരുത്തര്‍ക്കും കഴിവു വ്യത്യസ്തമായിരിക്കും. വളരെ സമര്‍ഥന്‍മാരെല്ലാം ആഴമുള്ള ആശയങ്ങളാണ് എപ്പോഴും നോക്കുന്നത്. സാധാരണക്കാര്‍ക്ക് സാധാരണ ആശയം മതി. നമ്മുടെ മനസ്സില്‍വളരെ കാര്യമായി വച്ചുകൊണ്ടിരിക്കുന്നത് വലുതായിട്ടു പറയുമ്പോള്‍ത്തന്നെ അതു തമാശയായി തോന്നും. ദൈവം എ ന്നോടു പറഞ്ഞു എന്നു പറയുമ്പോള്‍ ആളുകള്‍ വിചാരിക്കും, ഇയാളാരാ വല്യ പുള്ളിയോ, ദൈവം ഇയാളോടു പറയാന്‍!. ഒരാള്‍ എന്നോടു വന്നു പറഞ്ഞു, ഏഴു വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. മക്കളില്ല. തിരുമേനി എനിക്കുവേണ്ടി പ്രാര്‍ഥിക്കണം. ഞാന്‍ ചോദിച്ചു, അതിനെന്നാ പറ്റി? ഞാനെത്രയോ വര്‍ഷമായി മക്കളില്ലാതെ ജീവിക്കുന്നു . എന്നിട്ട് എനിക്ക് എന്നാ കുഴപ്പം പറ്റി? പിന്നെ നീ വിഷമിക്കണ്ട. ഞാന്‍ പ്രാര്‍ഥിക്കാം. ഇവന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മക്കളില്ലാതെ സുഖമായി ജീവിക്കുന്നു. ഈ ജീവിതത്തിന് ഒരനര്‍ഥവും വരാതെ നോക്കിക്കോള്ളണേ. ഇതു കേട്ട് അവന്റെ ഭാര്യ വല്ലാതെ ദു:ഖിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു. നീ കരയണ്ട. ഈ തിരുമേനി നമുക്കുവേണ്ടി പ്രാര്‍ഥിക്കും. പക്ഷേ, ഇങ്ങനെ പറഞ്ഞിട്ടേ പ്രാര്‍ഥിക്കൂ. ഞാന്‍ പറഞ്ഞത്, നിന്റെ ഇല്ലായ്മയില്‍ സന്തോഷിക്കാന്‍ നീ പഠിക്കണമെന്നാണ്. എന്നെയൊരുത്തന്‍ ഒരിക്കല്‍ പറ്റിച്ചു. ഞാനെപ്പോഴും വരുന്നവരുടെ എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നു സംസാരിക്കും. ഇയാളു വന്ന് എതിര്‍കക്ഷിയാണ് അയാളെന്നു ഭാവിച്ച് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, എല്ലാ കാര്യവും എനിക്കു മനസ്സിലായി, കാര്യമായ നടപടിയെടുക്കും. അതാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. എന്റെ കുഴിയില്‍ ഞാന്‍ തന്നെ ചാടി.
ഗഹനമായ കാര്യങ്ങള്‍ ഇങ്ങനെ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നതിന് ആദ്യകാലത്ത് എതിര്‍പ്പുണ്ടായിട്ടുണ്ടോ?
രണ്ടുമുണ്ട്. ആദ്യ കാലത്ത് ഇതിനോടൊക്കെ എതിരുള്ള ഒത്തിരിപ്പേരുണ്ടായിരുന്നു. ഭക്തിയെന്നു പറഞ്ഞാല്‍ ഒരു ചിട്ടയുണ്ട്. ചിരിക്കാന്‍ പാടില്ല. മോഷ്ടിക്കാന്‍ പോകുന്നതിനെക്കുറിച്ചൊന്നും പറയാന്‍ പാടില്ല. അങ്ങനെ. അതായത്, നമ്മളു പ്രസംഗിക്കാന്‍ ചെന്നാല്‍ അതവസാനിക്കുമ്പോള്‍ എണ്‍പതുശതമാനം പേരും ഉറങ്ങണം. അതാണു ഭക്തിയുടെ ലക്ഷണം. ചിലരൊക്കെ പറയും, ഞാന്‍ പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ പ്രാര്‍ഥനയോടെ കേട്ടിരിക്കണം. ഞാന്‍ പറയും, ഞാന്‍ പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കണം. അതു കഴിഞ്ഞേച്ചു പ്രാര്‍ഥിക്കണം. കാരണം, പ്രാര്‍ഥിക്കുകേം കേള്‍ക്കുകേം കൂടി ഒന്നിച്ചു ചെയ്യാന്‍ നിങ്ങളില്‍ പലര്‍ക്കും സാധിച്ചെന്നു വരികേല. ക്ലാസില്‍ പ്രാര്‍ഥനയോടെയിരുന്നാല്‍ പരീക്ഷ വരുമ്പോള്‍ തോറ്റുപോകും.
പള്ളി വികാരിയായിരുന്ന കാലത്തും ജനത്തെ പിടിച്ചിരുത്താന്‍ അങ്ങ് ഈ തന്ത്രം പരീക്ഷിച്ചിട്ടുണ്ടോ?
ഇതൊരു തന്ത്രമൊന്നുമല്ല. നമ്മളെന്തു പറഞ്ഞാലും അവരു കേട്ടുകൊണ്ടിരിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. എന്നെ ആളുകള്‍ ചോദ്യം ചെയ്യുന്നത് എനിക്കിഷ്ടമാണ്. കാരണം അങ്ങനെയാണ് എനിക്കു കാര്യങ്ങള്‍ മനസ്സിലാകുന്നത്. ഒരിക്കല്‍ ഒരു കോളജില്‍ പരിപാടിക്കു ചെന്നു. ഞാനവിടെ മുടിയനായ പുത്രന്റെ കഥ പറഞ്ഞു. ( പിതാവിന്റെ കയ്യില്‍നിന്ന് ഓഹരിവാങ്ങിപ്പോയ മകന്‍ പണം ധൂര്‍ത്തടിച്ച് ശേഷം പശ്ചാത്താപത്തോടെ മടങ്ങിവന്നപ്പോള്‍ പിതാവ് അവനെ ഹൃദയപൂര്‍വം സ്വീകരിച്ചു വിരുന്നൊരുക്കിയ കഥ) അന്ന് ഒരു കുട്ടി എന്നോടു ചോദിച്ചു, ഈ മുടിയനായ പുത്രന്റെ അപ്പന്‍ സ്‌നേഹമുള്ളവനായിരുന്നോ? ഞാന്‍ പറഞ്ഞു, അതെ. എന്നാല്‍ എനിക്കൊരു സംശയമുണ്ട്, ആ കുട്ടി പറഞ്ഞു, അത്ര സ്‌നേഹമുള്ളവനായിരുന്നെങ്കില്‍ ഈ പുത്രനെ അന്വേഷിച്ചു പോകുമായിരുന്നില്ലേ? അങ്ങേര്‍ക്കു പോകാന്‍ വയസ്സായെന്നു വിചാരിച്ചാല്‍ത്തന്നെ, ആ വീട്ടില്‍ എത്രയോ ജോലിക്കാരുണ്ട്. അവരെ വിട്ട് അന്വേഷിക്കുമായിരുന്നില്ലേ? എനിക്ക് ആ ചോദ്യത്തിന്റെ ഉത്തരം അറിയുമായിരുന്നില്ല. ആ രീതിയില്‍ ഞാനതുവരെ ചിന്തിച്ചിരുന്നില്ല. ഞാന്‍ ബിഷപ്പായതു മൂന്നുമാസം മുമ്പുമാത്രം. എനിക്ക് എല്ലാ ചോദ്യത്തിന്റെയും ഉത്തരം അറിയാമെന്നൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നൊക്കെ മനസ്സിലുണ്ട്. ഈ കൊച്ചു പെണ്‍കുട്ടി എന്നെ തോല്‍പിച്ചാല്‍...? ഞാന്‍ പറഞ്ഞു, എന്റെ കുഞ്ഞേ, ഞാന്‍ പെണ്ണുകെട്ടിയിട്ടില്ല. എനിക്കു മക്കളില്ല. അതുകൊണ്ട് മക്കളോടുള്ള അപ്പന്‍മാരുടെ മനോഭാവം പൂര്‍ണമായിട്ട് എനിക്ക് അറിയാമ്മേല. പിന്നെ നീ കല്യാണം കഴിച്ച് മക്കളൊക്കെയാകുമ്പോള്‍ നിനക്കതു മനസ്സിലാകും. അന്ന് ഇതിന്റെ സംഗതി എന്റെ പേര്‍ക്കും ഒന്നെഴുതി അറിയിക്കണം. അവളു ചമ്മി. എല്ലാവരും ചിരിച്ചു. ഞാന്‍ രക്ഷപ്പെട്ടു പോരുകയും ചെയ്തു. പക്ഷേ, അവളന്ന് അതു ചോദിച്ചത് അതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. ഞാന്‍ തിരിച്ചുവന്ന് മറ്റുള്ളവരോടൊക്കെ അതു ചര്‍ച്ച ചെയ്തു.
ആ കുട്ടിയുടെ ചോദ്യത്തിന് അങ്ങയ്ക്ക് ഉത്തരം കിട്ടിയോ?
സ്വതന്ത്രമനസ്സ്. പുത്രനെ പറഞ്ഞു വിട്ടതല്ല. അവന്‍ ഇവിടമെനിക്കു വേണ്ടെന്നു പറഞ്ഞ് സ്വന്ത ഇഷ്ടത്തോടെ പോയതാണ്. അവനെ വിളിച്ചു കൊണ്ടു വന്നിട്ടും കാര്യമില്ല. എല്ലാ മതത്തിലും ഒരു പാതാളത്തെക്കുറിച്ചു പറയുന്നുണ്ട്. ഈശ്വരന്‍ എല്ലാവരെയും നന്നാക്കുന്നു. പക്ഷേ, ഈശ്വരന്‍ വിചാരിച്ചാലും നന്നാകാത്ത ആളുകളുണ്ട്. അതാണ് ഈ പാതാളത്തിന്റെ നിയമം. മുടിയനായ പുത്രന്‍ പോയി സ്വന്തം അനുഭവത്തില്‍ക്കൂടി പഠിച്ചു - എന്റെ വീടാണ് നല്ലതെന്ന്. അത് സ്വന്തം അനുഭവത്തിലൂടെ പഠിക്കണം.
അങ്ങയെപ്പോലെ ഇത്രയേറെ യാത്ര ചെയ്യുന്ന, പ്രസംഗിക്കുന്ന മറ്റൊരു ബിഷപ്പില്ല. ഇങ്ങനെ ദിവസവും പ്രസംഗിക്കുമ്പോള്‍ ആവര്‍ത്തന വിരസതയുണ്ടാകാതെ നോക്കുന്നതിന്റെ രഹസ്യമെന്താണ്?
എന്റെ പ്രസംഗങ്ങളും എന്റെ തമാശകളും നൂറു പ്രാവശ്യമെങ്കിലും കേട്ടിട്ടില്ലാത്ത സഭാജനങ്ങളില്ല. എന്റെ അപ്പച്ചന്‍ ( വെരി. റവ. കെ. ഇ. ഉമ്മന്‍) നൂറു വയസ്സിനു ശേഷം എപ്പോഴും പറയുന്നത് ഒരേ കാര്യമായിരുന്നു. എന്നാലും എന്റെ അപ്പച്ചനതു പറയുന്നതു കൊണ്ട് ഞാനതു കേള്‍ക്കാന്‍ വേണ്ടി ചെന്നിരിക്കും. എനിക്കറിയാം, അപ്പച്ചന്‍ പറയാന്‍ പോകുന്നത് ഇതായിരിക്കുമെന്ന്. എന്നാലും ചെല്ലും, കേള്‍ക്കും. അതുപോലെയാണു സഭാജനങ്ങളും. പറയുന്നത് ഒരേ തമാശയാണെങ്കിലും സാഹചര്യം മാറും. ആളുകള്‍ മാറും. ÿഞാനൊരു അമ്പതു വര്‍ഷം മുമ്പ് ഇതു പറഞ്ഞതു കേട്ട ആളുകളൊക്കെ ഇപ്പോള്‍ കട്ടിലേല്‍ കിടക്കുന്നു. ഇപ്പോള്‍ കേള്‍ക്കുന്നവര്‍ മുമ്പു കേട്ടിട്ടില്ല. പിന്നെ ഇതിനൊക്കെ ഒരു ഗുണമുണ്ട്. പ്രസംഗം ആദ്യ പകുതി കഴിയുമ്പോള്‍ പലരും ഉറങ്ങും. അതേയുള്ളൂ പഴയത്. ബാക്കി പകുതി പുതിയതായിത്തന്നെ ഇരിക്കും. പിന്നെ, ഞാന്‍ തമാശക്കാരനോ കോമാളിയോ ആകാന്‍ ശ്രമിക്കാറില്ല. ഞാന്‍ ആശയസംവേദനം നടത്തുകയാണ്.
ചിരിപ്പിക്കാന്‍ പ്രയാസമുള്ള സദസ്സുകളെ കയ്യിലെടുക്കുന്നതെങ്ങനെയാണ്?
നമ്മുടെ കേള്‍വിക്കാരെ മനസ്സിലാക്കണം. ആദ്യം ഒരു തമാശ പറഞ്ഞാല്‍ അതേറ്റില്ലെങ്കില്‍ മറ്റൊരു തലത്തിലുള്ള തമാശ പറയും. പുറത്തൊക്കെ പ്രസംഗിക്കാന്‍ വിളിക്കുമ്പോള്‍ ചിലരെ കാണുമ്പോള്‍ എനിക്കറിയാം - ഇത്രയൊന്നും ഇവിടെ പറയണ്ട. ഒരി്ക്കല്‍ പള്ളിയില്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ ഞാനൊരു കഥ പറഞ്ഞു. എന്റടുത്ത് ഒരു വല്യമ്മ വരുമായിരുന്നു. പത്തുപൈസ തരണേ എന്നു പറയും. ഞാന്‍ ഇടയ്ക്കിടെ അവര്‍ക്കു പൈസ കൊടുക്കും. ഒരു ദിവസം ഞാന്‍ പറഞ്ഞു, എന്റെ വല്യമ്മേ എനിക്ക് അപ്പനില്ല, അമ്മയില്ല, ഭാര്യയില്ല, മക്കളില്ല. വല്യമ്മയ്ക്ക് ഇതെല്ലാമുണ്ട് എനിക്കു വല്ലതും താ. അവരുടനെ അവരുടെ ഭാണ്ഡം എന്റെ മുന്നില്‍ തുറന്നു വച്ചു. തിരുമേനിക്ക് വേണ്ടത് എടുത്താട്ടെ. അതില്‍നിന്നു ഞാന്‍ ഒരു രൂപ എടുത്തു. ഈ കഥ പറഞ്ഞിട്ട് ഞാന്‍ പ്രസംഗിച്ചു - ഞാന്‍ എന്റെ കുടുംബചരിത്രം അവരോടു പറഞ്ഞത് പത്തു പൈസ കൊടുക്കാതിരിക്കാനാണ്. അവര് എന്നെ പഠിപ്പിച്ചു, പത്തു പൈസയ്ക്കുവേണ്ടി ഇത്രയും ദാരിദ്ര്യം പറയണ്ട. ഇതുകേള്‍ക്കുമ്പോള്‍ കേട്ടിരിക്കുന്നവനു മനസ്സിലാകും- നീ പള്ളിക്കു വേണ്ടി അഞ്ചു രൂപ കൊടുക്കുന്നെങ്കില്‍ ദാരിദ്ര്യം പറയാതെ കൊടുത്താല്‍ മതി.
സമാഹരിക്കാത്ത തമാശകള്‍ ധാരാളമുണ്ടാകുമോ?
എനിക്ക് ഓര്‍മയില്ല. ഞാന്‍ ഭൂതകാലത്തെക്കുറിച്ചു ചിന്തിച്ച് അതോര്‍ത്തു ജീവിക്കുകയല്ല. കാരണം, എനിക്ക് ഭാവി വളരെ സജീവമാണ്. ഈ പ്രായത്തില്‍ കഴി്ഞ്ഞ കാലത്തിന്റെ ഓര്‍മയിലാണു സാധാരണ ജീവിക്കേണ്ടത്. വയസ്സായെന്നതിന്റെ ലക്ഷണം തന്നെ സദാ കഴിഞ്ഞ കാലത്തെക്കുറിച്ചു സംസാരിക്കുന്നതാണ്. പിന്നെ എനിക്ക് അത്രയ്‌ക്കൊരു സുവര്‍ണഭൂതകാലം ഇല്ല. വര്‍ത്തമാനകാലം തന്നെ എന്നെ സംബന്ധിച്ചിടത്തോളം സന്തോഷപ്രദമാണ്.
അമ്പതു വര്‍ഷം മുമ്പ് അങ്ങയെ കേട്ട പലരും കട്ടിലിലായിരുന്നു എന്നു പറഞ്ഞല്ലോ. അങ്ങു മാത്രം ഈ പ്രായത്തിലും ഇത്ര ഊര്‍ജസ്വലനായി തമാശ പറയുന്നു. അതിന്റെ രഹസ്യമെന്താണ്?
ഞാനിപ്പോഴും പല സമയത്തും കട്ടിലില്‍ത്തന്നെയാണ്. (ചിരി) നമ്മുടെ മനസ്സ് നിരാശമാകുമ്പോഴാണ് ശരീരം തളരുന്നത്. നിരാശ പിടിപെട്ടാല്‍ പിന്നെ നമുക്കൊന്നും പറ്റില്ല. അതിന് ഒരവസരം എന്റെ ജനങ്ങള്‍ എനിക്കു തന്നിട്ടില്ല. എനിക്ക് ജനങ്ങളുമായി ഇടപെടാന്‍ ഇഷ്ടമാണ്. അവരെന്നോടു വളരെ സ്‌നേഹത്തോടെയേ പെരുമാറിയിട്ടുമുള്ളൂ. എന്നോടു പിണങ്ങിയവരും ദേഷ്യപ്പെട്ടവരുമുണ്ട്. പക്ഷേ, എന്നാലും അവര്‍ക്കെന്നോടു സ്‌നേഹമുണ്ട്.
അതു മാത്രമാണോ ആരോഗ്യം സൂക്ഷിക്കുന്നതിന്റെ ചിട്ട?
വഴിയേ പോകുന്ന എല്ലാ വൈദ്യന്‍മാരും എന്നെ ചികില്‍സിക്കും. എല്ലാവരും അവരവര്‍ക്ക് അറിയാവുന്ന ചികില്‍സയൊക്കെ എന്റെ മേല്‍ പരീക്ഷിക്കും. പിന്നെ അപ്പച്ചന്‍ 103 വയസ്സായിട്ടാണ് മരിച്ചത്. അങ്ങനെ കുടുംബപരമായിട്ടും ആയുസ്സുണ്ട്. നമ്മളെപ്പോഴും സന്തോഷത്തോടെയിരുന്നാല്‍ ആയുസ്സു കൂടും. മാസത്തില്‍ രണ്ടു ദിവസം ഞാന്‍ വെറും നിലത്തു കിടന്നുറങ്ങും. ഭക്ഷണം മിക്കദിവസവും രാത്രി കഞ്ഞിയാണ്. എന്നുവച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുപോയിരുത്തിയാല്‍ പിണങ്ങിയിറങ്ങിപ്പോരികയൊന്നുമില്ല.
നിരാശ തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ഇല്ലെന്നു പറയാന്‍ പറ്റില്ല. പക്‌ഷേ എല്ലാ അനുഭവങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അറിയണം.
രോഗം വന്നാല്‍?
രോഗം എന്നു പറയാന്‍ ഒന്നും വന്നിട്ടില്ല. ഈയിടെ കാന്‍സര്‍ വന്നു. എങ്കിലും അതെന്നെ വല്ലാതെ ഭയപ്പെടുത്തിയില്ല . കാരണം , എനിക്ക് 85 വയസ്സായി. ഇനി അധികം കാലം ജീവിച്ചിരിക്കണമെന്ന് ആശിച്ചിട്ടെന്താ ഫലം? എന്റെ ഡോക്ടര്‍ തന്നെ ഫലിതമായിട്ട് എന്നോടു പറഞ്ഞു - യൂ ആര്‍ എയ്റ്റിഫൈവ്. വന്‍കുടലില്‍ കോളോണിലായിരുന്നു കാന്‍സര്‍. എന്നെ ചികില്‍സിച്ച എല്ലാ ആശുപത്രികളിലും ഏറ്റവും നല്ല ചികില്‍സയും പരിചരണവും കിട്ടി. ആയിടയ്ക്ക് അനൂപ് കുമാറിന്റെ 'ജോയ് ഓഫ് കാന്‍സര്‍ എന്ന പുസ്തകം വായിച്ചു. അതും കൂടിയായപ്പോള്‍ കാന്‍സര്‍ ഭയം ഇല്ലാതായി.
കാന്‍സര്‍ വേദനാജനകമായ രോഗമാണെന്നു കേട്ടിട്ടുണ്ട്?
എനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ല അതാണ് ദൈവാനുഗ്രഹം. പിന്നൊരു സംഗതി, മരണത്തെക്കുറിച്ചു വളരെ നാളുകളായി ഞാന്‍ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. മരണമെന്നു പറയുന്നത് ജീവിതത്തിലെ മറ്റൊരു അനുഭവമാണ്. ചിലരു പറയും എനിക്കു മരിക്കാന്‍ നല്ലയിഷ്ടമാണെന്ന്. അതു ഞാന്‍ പറയില്ല. എനിക്കു മരിക്കാന്‍ ഇഷ്ടമല്ല. പക്‌ഷേ, മരണത്തെ ഞാന്‍ വെറുക്കുകയോ ഭയക്കുകയോ ചെയ്യുന്നില്ല.
മരിക്കാന്‍ ഇഷ്ടക്കേട് എന്നു പറഞ്ഞാല്‍?
ഇവിടെ ജീവിക്കാന്‍ നല്ല രസമുള്ളപ്പോള്‍ മരിക്കുന്നതെന്തിനാ?
മാര്‍ത്തോമ്മാ സഭയില്‍ വൈദികര്‍ക്കു വിവാഹം ആകാം. തിരുമേനി വിവാഹം കഴിക്കാതിരുന്നതെന്തു കൊണ്ടാണ്?
എനിക്ക് വയസ്സ് എണ്‍പത്തിയഞ്ചായി. ഇതുവരെ കിട്ടാത്ത ഒരു സുഖവും ഇനി കല്യാണം കഴിച്ചാല്‍ കിട്ടുകേല !
ദേഷ്യപ്പെടാറുണ്ടോ?
അതെന്റെ പിള്ളാരോടു ചോദിക്കണം - മര്യാദയായിട്ടു സംസാരിക്കാന്‍ ഈ തിരുമേനിക്കറിയാമോ എന്ന്. ഒരുതവണ ഏതോ ചടങ്ങിനു പത്രക്കാരു വന്ന് എന്റെ കൂടെ നില്‍ക്കുന്ന പിള്ളാരെ ഇന്റര്‍വ്യൂ ചെയ്തു. അവന്‍മാരു മഹാ കള്ളന്‍മാരാണ്. അവരു പറഞ്ഞു, തിരുമേനി വലിയ ഉന്നതനായ ആളാണെന്ന്. അതിലെന്റെ സന്തോഷമെന്താണെന്നു വച്ചാല്‍ അവരു കാരണം എനിക്കൊരു പ്രയാസം വരരുതെന്ന് അവര്‍ക്കുണ്ട്.
എല്ലാവരെയും ചിരിപ്പിക്കുന്ന അങ്ങ് കരഞ്ഞിട്ടുണ്ടോ?
അമ്മ മരിച്ചപ്പോള്‍. അന്നു ഞാന്‍ കോളജില്‍ പഠിക്കുകയായിരുന്നു. പക്‌ഷേ, അപ്പന്‍ മരിച്ചപ്പോള്‍ ഞാന്‍ അധികം കരഞ്ഞില്ല. കാരണം നൂറ്റിമൂന്നാം വയസ്സിലാണല്ലോ അപ്പന്‍ മരിച്ചത്. ഞങ്ങള്‍ അഞ്ചുമക്കളും അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിക്കുമ്പോഴാണു മരിച്ചത്. എന്നാലും അതു കഴിഞ്ഞപ്പോള്‍ ഞാന്‍ സഹോദരനെഴുതി- അപ്പന്‍ മരിച്ചു കഴിഞ്ഞ് പ്രാര്‍ഥിക്കാനിരുന്നപ്പോള്‍ അനാഥനായതുപോലെ തോന്നി. അപ്പോള്‍ എന്റെ സഹോദരനും എഴുതി - അതേ അനുഭവം എനിക്കുമുണ്ടായി എന്ന്.
പിതാവ് വികാരി ജനറലായിരുന്നല്ലോ. മരിക്കുന്നതുവരെ അദ്ദേഹം അങ്ങയുടെ കൈമുത്തുമായിരുന്നു എന്നു കേട്ടിട്ടുണ്ട്?
എനിക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന് അതു വലിയ നിര്‍ബന്ധമായിരുന്നു. എന്നെ ബിഷപ്പായി വാഴിച്ചത് അപ്പച്ചനും കൂടിയാണ് . അതുകൊണ്ട് ആദ്യത്തെ കൈമുത്തല്‍ വളരെ ഔപചാരികമായി നടന്നു. എന്റെ വീട്ടില്‍ അതുവരെ എന്റെ പിതാവായിരുന്നു വലിയ ആള്‍. അതുകൊണ്ടു കൊച്ചുമക്കളൊക്കെ ചോദിക്കും - വല്യപ്പച്ചനെന്തിനാ കൈ മുത്തുന്നത്? വല്യപ്പച്ചന്റെ കൈ ഇങ്ങോട്ടല്ലേ മുത്തണ്ടത് എന്ന്. പക്‌ഷേ, വലിയ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ എന്റെ കൈ മുത്തണമെന്ന് അപ്പനു വലിയ നിര്‍ബന്ധമായിരുന്നു. ആള് അത്രയില്ലെങ്കില്‍ കൈ മുത്താന്‍ അപ്പച്ചനു വലിയ താല്‍പര്യമില്ലായിരുന്നു.
അതെന്താണ് അങ്ങനെ?
എനിക്കു വലിയ പ്രയാസമായിരുന്നു . പക്‌ഷേ, അപ്പന്‍ പറഞ്ഞു, അത് ആളുകള്‍ കാണണം. എന്റെ മകനാണെങ്കിലും ബിഷപ്പ് ആണ്. അപ്പച്ചന്‍ വലിയ ഗൗരവക്കാരനായിരുന്നു. ഞാനൊരു ദിവസം പറഞ്ഞ തമാശയേ അപ്പച്ചന്‍ ആയുസ്സുമുഴുവന്‍ കൂടി പറഞ്ഞു കാണൂ. പക്ഷേ, ഞങ്ങള്‍ സഹോദരങ്ങള്‍ വലിയ തമാശക്കാരായിരുന്നു.
സാധാരണ ബിഷപ്പുമാരില്‍നിന്നു വ്യത്യസ്തമായ താല്‍പര്യങ്ങളും അനുഭവങ്ങളും അങ്ങയ്ക്കുണ്ടായിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്...?
അതു ഞാന്‍ വികാരിയായി ജോലി നോക്കുമ്പോഴാണ്. ഒരിക്കല്‍ എനിക്ക് ജോലാര്‍പെട്ടില്‍ വച്ചു ട്രെയിന്‍ കിട്ടാതെ പോയി. അന്ന് അവിടുത്തെ പോര്‍ട്ടര്‍മാരുമായി സംസാരിക്കാനിടയായി. അപ്പോള്‍ ഞാനവരോടു പറഞ്ഞു, നിങ്ങളിങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതു ശരിയല്ല. അപ്പോള്‍ അവര്‍ പറഞ്ഞു, ആളുകള്‍ ഞങ്ങളെയും പറ്റിക്കുന്നുണ്ട്. ഞങ്ങള്‍ക്കും ജീവിക്കണം. ഫാദര്‍ ഇവിടെ വന്ന് ഞങ്ങളുടെ കൂടെ വന്നു കുറച്ചു ദിവസം താമസിക്കാമോ എന്നു ചോദിച്ചു. കുറച്ചു ദിവസം അവിടെ താമസിച്ചാലോ എന്നു ഞാനും വിചാരിച്ചു.അതിനടുത്ത് ഒരു ക്രിസ്ത്യന്‍ ആശ്രമം ഉണ്ടായിരുന്നു. പോര്‍ട്ടര്‍മാര്‍ക്കിടയില്‍ ജോലി ചെയ്യാന്‍ വേണ്ടി ഞാന്‍ ആശ്രമത്തില്‍ പോയി താമസിച്ചു. ജോലി ചെയ്തു. പിന്നീട് ഞാന്‍ റയില്‍വേ ജനറല്‍ മാനേജരോടു ചോദി്ച്ചു, ഒരു പോര്‍ട്ടറെ ഔദ്യോഗികമായി റിക്രൂട്ട് ചെയ്യാന്‍ എന്തു ചെയ്യണം? അതൊക്കെ വലിയ പ്രയാസമാണ്, യൂണിയന്‍കാരുടെ അനുവാദമൊക്കെ വേണമെന്നായിരുന്നു പുള്ളി പറഞ്ഞത്. പിന്നെ അച്ചന്‍ ശുപാര്‍ശ ചെയ്താല്‍- നോക്കാം. ഞാന്‍ പറഞ്ഞു, അച്ചനു തന്നെയാണ് റിക്രൂട്ട്‌മെന്റ് വേണ്ടത്. അവര്‍ സമ്മതിച്ചു. അങ്ങനെ ഞാനെന്റെ മെത്രാപ്പോലീത്തയോട് അനുവാദം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതു നല്ല ഒരാശയം തന്നെയാണ്. പക്ഷേ, ഇപ്പഴേതായാലും വേണ്ട, കുറച്ചു കഴിയട്ടെ. എനിക്കു തോന്നുന്നത്, ഞാനൊരു ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.
പോര്‍ട്ടറായി അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തന്നെയായിരുന്നോ അന്നു തീരുമാനം?
അതെ. ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി പ്രവര്‍ത്തിക്കണം എന്നാണ് എപ്പഴും എന്റെ ആഗ്രഹം. അല്ലാതെ ദൈവവചനം ജനങ്ങള്‍ക്കു നേരെ എറിഞ്ഞു കൊടുക്കുന്നതില്‍ അര്‍ഥമില്ല. അത് അവരുമായി പങ്കിടുകയാണു വേണ്ടത്. കാര്‍വാര്‍ - ഗോവയില്‍ ഏഴു വര്‍ഷം ഞാന്‍ മിഷനറിയായി ജോലി ചെയ്തു. അന്ന് അവിടുത്തെ ആളുകളുടെ കൂടെ കാട്ടില്‍ പോയി തടിയും മറ്റും ശേഖരിക്കുമായിരുന്നു. മീന്‍ പിടിത്തക്കാരുടെ കൂടെ അവര്‍ക്കിടയില്‍ താമസിച്ചിട്ടുണ്ട്. ഞാന്‍ ടൂറിസ്റ്റ് സുവിശേഷപ്രവര്‍ത്തനത്തില്‍ വിശ്വസിച്ചിട്ടില്ല.
തൊഴിലാളികളുമായി അതിനു മുമ്പ് ഇടപഴകിയിട്ടുണ്ടോ?
കൊട്ടാരക്കരയില്‍ മൈലത്തായിരുന്നു എന്റെ ആദ്യ നിയമനം. അവിടെ ആയിരിക്കെ ബസ് സ്‌റ്റേഷനിലെ ചുമട്ടു തൊഴിലാളിപ്പിള്ളേരോടു സംസാരിക്കും. അവരെ ഉപദേശിക്കും. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഞാനൊരു ടിന്‍ വാങ്ങിച്ചു കൊടുത്തു. കിട്ടുന്ന കൂലിയില്‍ ഒരു പങ്ക് അതിലിടണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെ സമ്പാദ്യശീലം വളര്‍ത്തണമെന്നൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. അവര്‍ക്കെന്നോടും നല്ല അടുപ്പമായിരുന്നു. ഇടയ്‌ക്കൊക്കെ എന്റെ വീട്ടില്‍ വന്നു മാങ്ങയും മറ്റും പറിച്ചു കൊണ്ടുപോകും. ചിലപ്പോള്‍ ഞാന്‍ ബസില്‍ വന്നിറങ്ങുമ്പോള്‍ അവര്‍ ആരോടെങ്കിലും തര്‍ക്കിച്ചു ണുകൊണ്ടിരിക്കുകയാണെങ്കില്‍ എന്നെ കാണുമ്പോള്‍ പറയും - എടാ, ദാ അച്ചന്‍ വരുന്നു- ഓടിക്കോ.
എഴുത്തുകാരനായ കാക്കനാടന്റെ പിതാവ് ജോര്‍ജ് കാക്കനാടന്‍ അന്നു മൈലത്തായിരുന്നില്ലേ?
അതെ. അവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. അവരുടെ ബന്ധു അമ്മിണി ഞങ്ങളുടെ സണ്‍ഡേ സ്‌കൂളിലെ ടീച്ചറായിരുന്നു. ജോര്‍ജ് ഞങ്ങളുടെ സഭയിലെ സുവിശേഷകനായിരുന്നു.
അദ്ദേഹം കമ്യൂണിസവുമായി ബന്ധപ്പെട്ടിരുന്നല്ലോ?
പക്ഷേ, അവസാനം വരെ അദ്ദേഹം സഭയുമായും പള്ളിയുമായും സുവിശേഷപ്രവര്‍ത്തനവുമായും അടുത്ത ബന്ധം പുലര്‍ത്തി. എന്നോടും വലിയ സ്‌നേഹമായിരുന്നു.
കാക്കനാടന്റെ വീട്ടില്‍ കമ്യൂണിസ്റ്റുകാരൊക്കെ ഒളിവില്‍ താമസിക്കുകയും മറ്റുമുണ്ടായിട്ടില്ലേ?
അന്ന് എ.കെ.തമ്പിയും പി.ടി. പുന്നൂസുമൊക്കെ അവിടെ വന്നു താമസിച്ചിട്ടുണ്ട്. എനിക്ക് അവരോടു നല്ല അടുപ്പമായിരുന്നു. ഒരിക്കല്‍ തമ്പി പറഞ്ഞു, ഞങ്ങള്‍ അച്ചന്റെ വീട്ടില്‍ വന്ന് ഒളിച്ചാലോ എന്നു വിചാരിച്ചതാണ്. പക്ഷേ, അതിനൊരു ദോഷമുണ്ടല്ലോ. അച്ചനെ കാണാന്‍ ഒരുപാട് ആളു വരും. അവരോടൊക്കെ അച്ചന്‍ തമ്പി, പുന്നൂസ് എന്നൊക്കെ പറയും, ഞങ്ങള് കുഴപ്പത്തിലാകും. നമ്പൂതിരിപ്പാടൊക്കെ ( ഇ.എം.എസ്.) ജോര്‍ജ് കാക്കനാടന്റെ വന്നു താമസിച്ചിട്ടുണ്ട്. കാക്കനാടന്‍ എന്നോടു വന്നു പറയുമായിരുന്നു - ഇന്നയിന്ന ആളുകളൊക്കെ അവിടെ വന്നിരുന്നു - ഇപ്പോഴുമുണ്ട്, എന്നൊക്കെ.
കമ്യൂണിസവും സഭയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അന്ന് അങ്ങയെ ബാധിച്ചിരുന്നില്ലേ?
ഇല്ല. ഞാനന്നും ഇന്നും ഒക്കെ അതേ നിലപാടിലാ. അന്നു സഭയുടെ വിശ്വാസമനുസരിച്ച് അക്രമം പാടില്ല. അതിന്നും പാടില്ല. അന്ന് കമ്യൂണിസ്റ്റുകാരു കാര്യം കാണാന്‍ വേണ്ടി അക്രമം ചെയ്തു. ഇന്നു സഭയും കാര്യം കാണാന്‍വേണ്ടി അതാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്! കമ്യൂണിസ്റ്റുകാര്‍ അങ്ങനെ ചെയ്യുമെന്നു പറഞ്ഞിട്ടു ചെയ്തു. സഭ അങ്ങനെ ചെയ്യരുതെന്നു പറഞ്ഞിട്ടു ചെയ്തു. പിന്നെ ദൈവവിശ്വാസം പാടില്ലെന്നായിരുന്നു കമ്യൂണിസ്റ്റ് മതവിശ്വാസം. ഒരിക്കല്‍ പി.ടി. പുന്നൂസ് (എം.പി. അദ്ദേഹവും മാര്‍ത്തോമ്മാക്കാരനായിരുന്നു) എന്നോടു ചോദിച്ചു -അച്ചനെന്താ എന്റെ വീട്ടില്‍ പ്രാര്‍ഥന വയ്ക്കാത്തത്? എന്റെ വീട്ടില്‍നിന്നെന്താ പിടിയരി (ഭക്ഷണത്തില്‍ മിച്ചം വച്ച് സഭയ്ക്കു നല്‍കുന്ന അരി) വാങ്ങിക്കാത്തത്? അപ്പോള്‍ ഞാന്‍ പറഞ്ഞു, നീ കമ്യൂണിസ്റ്റല്ലേ? ആ കാലത്ത് പി.ടി. പുന്നൂസ് ഒരു കേസില്‍ കോടതി കയറിയിരുന്നു. അന്ന് വക്കീല്‍ പുന്നൂസിനോടു ചോദിച്ചു - നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? പുന്നൂസ് പറഞ്ഞു, ഇല്ല. കോടതിയില്‍നിന്നിറങ്ങിയപ്പോള്‍ പുന്നൂസിനോട് ഒരു ബന്ധു പറഞ്ഞു, അങ്ങനെ പറയണ്ടായിരുന്നു. അപ്പോള്‍ പുന്നൂസ് പറഞ്ഞു, അച്ചായനെന്തു മണ്ടനാ? ഞാനില്ലെന്നു പറഞ്ഞതു കൊണ്ടു ദൈവം ഇല്ലാതാകുമോ? അച്ചായനിതൊക്കെ അറിയാന്‍ വയ്യേ? മന്ത്രിയായിരുന്ന കെ. സി. ജോര്‍ജ് പള്ളിക്കു പുറത്താണു കല്യാണം കഴിച്ചത്. പക്ഷേ, അവര്‍ക്കൊരു കുട്ടിയുണ്ടായപ്പോള്‍ അതിനെ മാമ്മോദീസ മുക്കാന്‍ എന്നെ സമീപിച്ചു. ഞാന്‍ പറഞ്ഞു, ഇല്ല.
എന്തു കൊണ്ടാണ് അതു ചെയ്യാതിരുന്നത്?
സഭയുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതുകൊണ്ട്. മനോരമപ്പത്രം
അവരുടെ ജീവനക്കാര്‍ക്ക് വാച്ച് കൊടുക്കാറുണ്ട്. നിങ്ങള്‍ക്കു മൂന്നു വാച്ച്
സ്വന്തമായിട്ടുണ്ടാകും. എന്നാലും നിങ്ങള്‍ക്കതു തരും. പക്ഷേ, ഒരു
വാച്ചുപോലുമില്ലാത്ത എനിക്കു തരികേല. ഞങ്ങളു ഞങ്ങളെ സേവിച്ചവര്‍ക്കേ കൊടുക്കൂ.
തിരുമേനി ഞങ്ങളെ ഒരു വര്‍ഷം പോലും സേവിച്ചിട്ടില്ല. ഇടയ്ക്കിടെ ÿഞങ്ങളെ കുറ്റം
പറഞ്ഞിട്ടുമുണ്ട്. അതു കൊണ്ട് ഒരു വാച്ചും തരികേല. സഭയുടെ ഉള്ളിലുള്ളവരുടെ
മക്കള്‍ക്കാണു മാമ്മോദീസ. ദൈവത്തിന്റെ ഉപദേശം സഭയിലൂടെ മാത്രമെന്നാണു സഭയുടെ
വിശ്വാസം.
മാറിയ സാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ കാണുന്നു?
ഞാന്‍ മുമ്പും എതിരല്ലായിരുന്നു. ഇപ്പോള്‍ തീരെയുമില്ല. കമ്യൂണിസം ഇപ്പോഴില്ലെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. കമ്യൂണിസമെന്നു മുമ്പു പറഞ്ഞതല്ല അവരിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രിസ്ത്യന്‍ സഭയെക്കുറിച്ച് അവര്‍ക്കും പറയാം. പക്‌ഷേ, കമ്യൂണിസത്തിന്റെ വലിയ സംഭാവനയില്ലായിരുന്നെങ്കില്‍ നമ്മുടെ ദലിത് ഗ്രൂപ്പുകള്‍ക്ക് ഇന്നു കിട്ടിയ സ്ഥാനം ഇന്നു കിട്ടുമായിരുന്നില്ല.
കോണ്‍ഗ്രസിനെക്കുറിച്ച്?
ചരിത്രത്തില്‍ അധ:പതനം സ്വാഭാവികമാണ്. കല്യാണം കഴിച്ചു ജീവിക്കുന്നതുപോലെയാണ്. കെട്ടുന്ന കാലത്ത് വലിയ സ്‌നേഹമായിരുന്നു. ഇന്നു പക്‌ഷേ, പൂട്ടും ഇടയ്ക്കിടയ്ക്കു തേങ്ങാപ്പീരയും എന്നു പറഞ്ഞതുപോലെയാണു കോണ്‍ഗ്രസിന്റെ കാര്യം.എന്നാലും ആ പൂട്ട് ഇന്നും തിന്നാന്‍ നല്ലതാണ്. അന്നു രാജ്യത്തിനുവേണ്ടി നേതാക്കള്‍ ജീവിച്ചു. ഇന്നു നേതാക്കള്‍ക്കുവേണ്ടി രാജ്യത്തെ ഉപയോഗിക്കുന്നു.
രാഷ്ട്രീയക്കാര്‍ക്കിടയില്‍ അങ്ങേയ്ക്കു ബഹുമാനം തോന്നിയവര്‍?
അച്യുതമേനോന്‍., ഇ.എം.എസ്, ദേശീയ തലത്തില്‍ സുഭാഷ് ചന്ദ്രബോസ്, ജവര്‍ഹര്‍ലാല്‍ നെഹ്‌റു, ജയപ്രകാശ് നാരായണ്‍. ജയപ്രകാശിനെ കണ്ടപ്പോള്‍ -അദ്ദേഹം അപ്പോള്‍ ഡയാലിസിസ് നടത്തി കിടക്കുകയാണ് -ഞാന്‍ പറഞ്ഞു, ഇന്ത്യയുടെ അധ:പതനത്തിനു കാരണം ഇദ്ദേഹമാണെന്ന് ഈ രോഗക്കിടക്കയില്‍ വന്നു പറയുന്നതില്‍ ക്ഷമിക്കണം.. ഞങ്ങളൊക്കെ നെഹ്‌റുവിനെക്കാളും ഉന്നതനായി നിങ്ങളെ വിചാരിച്ചിരുന്നു. നിങ്ങളൊടുക്കം സര്‍വോദയത്തിനു പിറകെ പോയി. അദ്ദേഹം പറഞ്ഞു, ബിഷപ്പ് മാത്രമല്ല ഇതു പറയുന്നത്. അതില്‍ ഒരു സത്യവുമില്ല എന്നു ഞാന്‍ പറയുന്നുമില്ല.
ഇപ്പോഴത്തെ രാഷ്ട്രീയനേതാക്കളില്‍?
ആന്റണി. ആന്റണിയേക്കാള്‍ സമര്‍ഥന്‍മാരായ നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. പക്‌ഷേ അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങളേക്കാള്‍ രാജ്യതാല്‍പര്യങ്ങളെ കാണാന്‍ അവര്‍ തയ്യാറാകുന്നില്ല.
വായനാശീലത്തെക്കുറിച്ച്?
വലിയ വായനക്കാരനാണെന്ന് പറയാന്‍ പറ്റില്ല. എനിക്കു താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് വായിക്കും. കൃഷി, തിയോളജി, സോഷ്യോളജി. ഇവിടെ കൃഷിയൊക്കെയുണ്ട്. താറാവ്, കോഴി, മീന്‍, അരയന്നം. ഒന്നിനെയും കൂട്ടിലിട്ടു വളര്‍ത്തുന്നില്ല.
സാധാരണ മെത്രാപ്പോലീത്തമാരൊക്കെ വളരെ നേരത്തെ ഡോക്ടറേറ്റ് എടുക്കുന്നവരാണ്. അങ്ങയ്ക്കു മാത്രം വളരെ വൈകി. എന്തു കൊണ്ടാണിത്?
ഞാനിത് എഴുതിയെടുത്തതല്ല. അടിച്ചെടുത്തതുമല്ല. ഞാനെല്ലാവരോടും പറയും, ആരാണ്ടടെ വഴീല്‍ വീണു കിടന്നതാ. എടുത്തോ എടുത്തോ എന്ന് അവരു പറഞ്ഞു. ഞാനെടുത്തു. എനിക്ക് ഒരു ഓണററി ഡിഗ്രി തന്നതാണ്. സെറാംപൂര്‍ യൂണിവേഴ്‌സിറ്റി. ഞാന്‍ ÿഡിഗ്രിയെപ്പറ്റി ഭ്രാന്തുപിടിച്ചിട്ടില്ല. അതിനുള്ള കഴിവും കുറവാണ്. പിന്നെ ഡിഗ്രിയേക്കാള്‍ കൂടുതല്‍ അറിവു വേണമെന്നായിരുന്നു. ഇംഗ്ലണ്ടിലൊക്കെ ഞാന്‍ പോയി പഠിച്ചപ്പോഴും അങ്ങനെയായിരുന്നു. ഡിഗ്രിയെന്നു പറയുമ്പോള്‍ അവരു പറയുന്നതു ഞാന്‍ പഠിക്കണം. ഇതില്‍ ഞാന്‍ പറയുന്നത് അവരു പഠിപ്പിക്കണം.
പ്രാര്‍ഥനാ ജീവിതം എങ്ങനെയാണ്?
ഞാന്‍ അമിത പ്രാര്‍ഥനയുടെ ആളല്ല. പക്‌ഷേ, പ്രാര്‍ഥനയിലാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാനം. നിവേദനങ്ങള്‍ കൊടുക്കുന്നതുപോലെയല്ല പ്രാര്‍ഥന. നിശ്ശബ്ദമായ ഒരു ആശയവിനിമയമാണ്.
ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു പിരിഞ്ഞു വന്നതാണല്ലോ മാര്‍ത്തോമ്മാസഭ?
ഞങ്ങളതിനെ നവീകരണം എന്നാണു വിളിക്കുന്നത്.
മാതൃ ഇടവകയെന്നു പറയാവുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമം നടത്തിയിരുന്നല്ലോ?
ഞങ്ങള്‍ ഇടപെടാമെന്ന് അങ്ങോട്ട് അറിയിച്ചു. എന്റെ പെങ്ങളും ഭര്‍ത്താവും കൂടി പിണങ്ങിയാല്‍ ആ വഴക്കു തീര്‍ക്കാന്‍ ശ്രമിക്കുന്നത് പെങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ലേ? ഒരു പ്രാവശ്യം ഞങ്ങളങ്ങോട്ടു ചെന്നു പറഞ്ഞു, പിന്നൊരു പ്രാവശ്യം കത്തെഴുതി - ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്തുതരാന്‍ സന്തോഷമേയുള്ളൂ എന്ന്. മുഖ്യമന്ത്രി ആന്റണി എന്നെ വിളിച്ചിരുന്നു. തിരുമേനി ഇതിനകത്ത് എന്തെങ്കിലും ചെയ്യണം. ഞാന്‍ ചോദിച്ചു, എന്തു ചെയ്യണം ? അപ്പോള്‍ ആന്റണി പറഞ്ഞു, അതെനിക്കറിയാന്‍ വയ്യ. അപ്പോള്‍ ഞാന്‍ ചോദിച്ചു, തന്നെപ്പോലെ ഒരു ബുദ്ധിമാന് അറിയാന്‍ വയ്യെങ്കില്‍ എന്നെപ്പോലൊരുത്തന് എന്തറിയാം? പക്‌ഷേ, ഞങ്ങള്‍ പറഞ്ഞു, ചെയ്യാന്‍ പറ്റുന്നതെന്തും ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്.
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് മാര്‍ത്തോമ്മാസഭയില്‍നിന്നു പോയതല്ലേ? അവരോടുള്ള സമീപനം എന്താണ്?
സഭയ്ക്കു സ്വീകാര്യമല്ലാത്ത നിലപാട് അവരെടുത്തു. അവര്‍ക്കു ഞങ്ങള്‍ കുറേ സ്വത്തൊക്കെ കൊടുത്തു. പിന്നെ അത്രയ്‌ക്കൊന്നും സ്വത്തു ഞങ്ങളുടെ സഭയ്ക്കില്ലായിരുന്നു. അവര്‍ പോയ സ്ഥലത്ത് ഞങ്ങള്‍ക്ക് അധികം ജനങ്ങളുമില്ല. ഞങ്ങള്‍ പറഞ്ഞു, അവിടം നിങ്ങള്‍ എടുത്തോളൂ. സ്വത്തും ഞങ്ങള്‍ക്കു വേണ്ട.
വരുന്ന നൂറ്റാണ്ടില്‍ സഭയുടെ ഭാവിയെപ്പറ്റി?
സഭയപ്പറ്റി എനിക്കുള്ള വിചാരം - പഴയതും പുതിയതുമായ ഒരു പുതിയ സംവിധാനം. പാരമ്പര്യം വിടാതെ പാരമ്പര്യം മാത്രം നിലനിര്‍ത്താതെ പുതുമ കൊണ്ടുവരുന്ന ഒരു സമ്പ്രദായം.
സ്ത്രീകള്‍ സഭയുടെ തലപ്പത്തു വരുന്നതിനെപ്പറ്റി?
തുല്യത എന്നു പറഞ്ഞാല്‍ എല്ലാം ഒരുപോലെയാക്കുന്നതല്ല. എന്റെ പാചകക്കാരന്റെ വേഷവും എന്റെ വേഷവും ഒരുപോലെയാക്കുന്നതല്ല തുല്യത. പാചകക്കാരന്‍ അവന്റെ ജോലി എളുപ്പമാക്കുന്ന വേഷം, എനിക്ക് എന്റേതും. അതുപോലെ വീട്ടില്‍ പിതാവിനും മാതാവിനും പ്രത്യേകം സ്ഥാനമുണ്ട്. മാതാവ് വീടിന്റെ ഐശ്വര്യമാണ്. പിതാവു സംരക്ഷകനും.
സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച്?
രാഷ്ട്രത്തെ ഭരിക്കുന്ന ജോലി സഭയെ ഏല്‍പ്പിച്ചിട്ടില്ല.
വര്‍ഗീയതയെക്കുറിച്ച് എന്തു പറയുന്നു?
ഒരു മതവും ഇതിനെ നീതീകരിക്കുന്നില്ല. വര്‍ഗീയതയെന്നു പറയുന്നത് എയ്ഡ്‌സിനെക്കാളും വലിയ രോഗമാണ്. എല്ലാവരും ഇതിനെ വളര്‍ത്തുന്നതേയുള്ളൂ. തടയാന്‍ ആരും ശ്രമിക്കുന്നില്ല. ഭാരതത്തിന് വിദേശികളില്‍ നിന്നുള്ള സ്വാതന്ത്ര്യമേ കിട്ടിയിട്ടുള്ളൂ. ഭാരതീയരില്‍ നിന്നു സ്വാതന്ത്ര്യമില്ല.
------------------------------------------------------------------------------------------------------------------------
മാതൃഭൂമി പത്രത്തില്‍ മറുവാക്ക് എന്ന പംക്തിയില്‍ കെ ആര്‍ മീര ഏഴുതിയത് .
മാതൃഭൂമി പത്രത്തില്‍ മറുവാക്ക് എന്ന പംക്തിയില്‍ കെ ആര്‍ മീര ഏഴുതിയത് .
No comments:
Post a Comment